ആഗസ്റ്റ്‌ 28 : വി. അഗസ്റ്റിന്‍ ( 354-430)

അമ്മയായ മോനിക്കയെ പോലെ, അല്ലെങ്കില്‍ അമ്മയെക്കാള്‍ വലിയ വിശുദ്ധനാണ് അഗസ്റ്റിന്‍. പാപങ്ങളില്‍ മുഴുകി ജീവിച്ച ഒരു മനുഷ്യന്‍. മദ്യപാനം, വ്യഭിചാരം, ചൂതാട്ടം അങ്ങനെ തിന്മകള്‍ക്കു നടുവില്‍ നിന്ന് വിശുദ്ധിയിലേക്ക് അഗസ്റ്റിനെ കൈപിടിച്ചു കയറ്റിയത് അമ്മയായ മോനിക്ക തന്നെയായിരുന്നു. (ഓഗസ്റ്റ് 27 ലെ വിശുദ്ധ) മാണിക്കേയ മതം ആഫ്രിക്കയില്‍ ഏറെ പ്രാചാരം നേടി സമയമായിരുന്നു അത്. ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ കൂടാതെ പേര്‍ഷ്യ, ഇറാക്ക്, അറേബ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഈ മതം പ്രചരിച്ചിരുന്നുവെന്ന് പിന്നീട് തെളിവുകള്‍ കിട്ടി. അഗസ്റ്റിന്‍ തന്റെ വിദ്യാഭ്യാസകാലത്ത് ഈ മതത്തില്‍ ആകൃഷ്ടനായി അതിന്റെ പ്രചാരകനായി കഴിഞ്ഞു. ഏതാണ്ട് ഒന്‍പതു വര്‍ഷം. മോനിക്കയുടെ പ്രാര്‍ഥനകള്‍ക്കോ അവളുടെ കണ്ണീരിനോ അവന്‍ വിലകൊടുത്തില്ല.



വിവാഹം കഴിക്കാതെ തന്നെ അവന്‍ ഒരു സ്ത്രീയെ തന്റെ വെപ്പാട്ടിയാക്കി. പതിനഞ്ചാം വയസു മുതല്‍ 30-ാം വയസുവരെ ആ സ്ത്രീക്കൊപ്പമാണ് അഗസ്റ്റിന്‍ ജീവിച്ചത്. അവരില്‍ നിന്ന് അഗസ്റ്റിന് ഒരു മകനുമുണ്ടായി. മാണിക്കേയ മതത്തിന്റെ പിടിയില്‍ നിന്ന് മകനെ രക്ഷിക്കുവാനായിരുന്നു മോനിക്കയുടെ പ്രാര്‍ഥ നകളത്രയും. മാണിക്കേയ മതത്തിന്റെ പൊള്ളത്തരങ്ങള്‍ അഗസ്റ്റിന്‍ തിരിച്ചറിയുന്നത് തന്റെ 33-ാം വയസിലാണ്. വിശുദ്ധനായിരുന്ന ആംബ്രോസിന്റെ പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ആ മതം സത്യമ ല്ലെന്ന് അഗസ്റ്റിന്‍ തിരിച്ചറിഞ്ഞു. എന്നാല്‍, അപ്പോഴും യേശുവിനെ അവന്‍ സ്വീകരിച്ചിരുന്നില്ല. മോനിക്ക പ്രാര്‍ഥനകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ക്രൈസ്തവ മതം സ്വീകരിക്കുന്നതു സംബന്ധിച്ച് ഒരു ആശയക്കുഴപ്പം അവനെ അലട്ടിയിരുന്നു. തീരുമാനമെടുക്കാനാവാതെ ഏറെ നാള്‍ അങ്ങനെ കഴിഞ്ഞു. ഒരു ദിവസം ഉദ്യാനത്തില്‍ ഏകനായി ഇരിക്കവേ, അഗസ്റ്റിന് ഒരു ഉള്‍വിളിയുണ്ടായി.


'എന്തിനാണ് ഇങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. എത്രനാളാണ് ഇങ്ങനെ നാളെ..നാളെ... എന്നു പറഞ്ഞു കഴിയുക. എന്തുകൊണ്ട് ഇപ്പോള്‍ തന്നെ അതായിക്കൂടാ?'' പൗലോസിന്റെ ലേഖനങ്ങളുടെ ഒരു ഭാഗം അപ്പോള്‍ എവിടെനിന്നോ അവനു കിട്ടി. അത് എടുത്തു വായിക്കുക എന്നൊരു ശബ്ദവും അവന്‍ കേട്ടു. അവന്‍ പുസ്തകം തുറന്നു. അവന്റെ കണ്ട ഭാഗം ഇതാ യിരുന്നു: '' പകലിനു യോജിച്ച വിധം നമുക്കു പെരുമാറാം. സുഖലോലുപതയിലേ മദ്യലഹരി യിലോ അവിവിഹത വേഴ്ചകളിലോ വിഷയാസ്‌കതിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്ക് നയിക്കത്തക്ക വിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.''(റോമ 13: 13-14) വൈകാതെ, ഒരു ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ അഗസ്റ്റിന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. വി. ആംബ്രാസായിരുന്നു ജ്ഞാനസ്‌നാനം നല്‍കിയത്.


അഗസ്റ്റിനൊപ്പം അദ്ദേഹത്തിന്റെ മകനും ചില സുഹൃത്തുക്കളും ക്രിസ്തുമതം സ്വീകരിച്ചു. മോനിക്കയുടെ മരണശേഷം അഗസ്റ്റിന്‍ ആഫ്രിക്ക യില്‍ ഒരു സന്യാസസമൂഹത്തിനു തുടക്കമിട്ടു. 36-ാം വയസില്‍ അദ്ദേഹം പുരോഹിതനായി. 41-ാം വയസില്‍ ഹിപ്പോയിലെ ബിഷപ്പ് സ്ഥാനവും അദ്ദേഹത്തിനു കിട്ടി. മാണിക്കേയ മതത്തിന്റെ പ്രാചാരകനായി ഒരിക്കല്‍ കഴിഞ്ഞ അഗസ്റ്റിന്‍ പിന്നീടുള്ള കാലം ആ മതത്തിന്റെ പൊള്ളത്തര ങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനു വേണ്ടിയാണ് പോരാടിയത്. എഴുപത്തിയാറാം വയസില്‍ അഗസ്റ്റിന്‍ മരിച്ചു. വിശുദ്ധ അഗസ്റ്റിന്റെ ഒരു പ്രസിദ്ധമായ വാചകം ഇതായിരുന്നു. ''ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല. പാവങ്ങള്‍ക്ക് പണം ആവശ്യമുണ്ട്. നിങ്ങള്‍ സംഭാവനകളും നേര്‍ച്ചകളും പാവങ്ങള്‍ക്ക് കൊടുക്കുക. ദൈവത്തിന് അത് കിട്ടിക്കൊള്ളും.''

Comments