ദയാവധത്തിനെതിരെ യഹൂദ മത ഐക്യത്തിനു വേണ്ടിയുള്ള വത്തിക്കാൻ | Vatican News


 ദയാവധത്തിനെതിരെ യഹൂദ മത ഐക്യത്തിനു വേണ്ടിയുള്ള വത്തിക്കാൻ കമ്മീഷനും യഹൂദ മത വിശ്വാസികളുടെ പരമോന്നത സംഘടനയായ ചീഫ് റബ്ബിനെറ്റ് ഓഫ് ഇസ്രായേലും സംയുക്ത പ്രസ്താവന ഇറക്കി. ജെറുസലേമിൽ ചേർന്ന ഇരുവിഭാഗങ്ങളുടെയും പതിനേഴാമത് സംയുക്ത കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ്  ഇത്തരത്തില്‍ ഒരു പ്രസ്താവന ഇരുവിഭാഗങ്ങളും ഇറക്കിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് വാർഷിക സമ്മേളനം ഇത്തവണ സംഘടിപ്പിക്കുന്നത്. "മാറാരോഗികളോട് യഹൂദരുടെയും, കത്തോലിക്കരുടെയും സമീപനം: വിലക്കപ്പെട്ടിരിക്കുന്നത്, നിയന്ത്രണം ഉള്ളത്, നിർബന്ധമുള്ളത്" എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം.


മാറാരോഗികളെ വിശ്വാസത്തോടും, ബഹുമാനത്തോടും, സ്നേഹത്തോടും കൂടി പരിചരിക്കുകയെന്നത് കത്തോലിക്കരെയും യഹൂദരെയും സംബന്ധിച്ചു വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും വിളക്ക് തെളിയിക്കുന്നത് പോലെയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ദയാവധവും, ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യകളും ഒരു വ്യക്തിയുടെ മരണം നിശ്ചയിക്കാനുള്ള ദൈവത്തിൻറെ അധികാരത്തിലുള്ള ക്രമവിരുദ്ധമായ മനുഷ്യരുടെ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി 2006ൽ ഇരുവിഭാഗങ്ങളും ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഇതും ഇത്തവണത്തെ പ്രസ്താവനയിൽ ഉദ്ധരിക്കപ്പെട്ടു.


2019 ഒക്ടോബർ മാസം വത്തിക്കാനിൽവെച്ച് യഹൂദ - ക്രൈസ്തവ - മുസ്ലിം മതങ്ങൾ തമ്മിൽ ദയാവധത്തിനെതിരെ സംയുക്തമായ ഒപ്പിട്ട പ്രസ്താവനയും ജെറുസലേമിലെ സമ്മേളനത്തിന്റെ പ്രസ്താവനയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വേദനയും, സഹനവും കുറയ്ക്കാൻ അനുകമ്പയോടെയുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെ പറ്റിയും മരണത്തോട് അടുക്കുന്ന നിമിഷങ്ങളിൽ ഓരോ വ്യക്തിയുടെയും വിശ്വാസത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

Comments