ജൂലൈ 8 : വി. സുന്നിവ (പത്താം നൂറ്റാണ്ട് )

അയര്‍ലന്‍ഡിലെ രാജകുമാരിയായിരുന്നു സുന്നിവ. അതീവ സുന്ദരിയായിരുന്നു അവള്‍. ശരീരം പോലെ തന്നെ അവളുടെ ഹൃദയത്തിനും സൗന്ദര്യമുണ്ടായിരുന്നു. ഒരു രാജകുമാരിയായിരുന്നു വെങ്കിലും പാവങ്ങളെ സ്‌നേഹിക്കുവാനും രോഗികളെ ശുശ്രൂഷി ക്കാനും സുന്നിവ തയാറാകുമായിരുന്നു.



അവളുടെ പിതാവ് അയര്‍ലന്‍ഡിലെ പ്രാചീന മതങ്ങളിലൊന്നിന്റെ വിശ്വാസിയായിരു ന്നുവെങ്കിലും സുന്നിവ യേശുവിന്റെ പ്രിയ പുത്രിയായിരുന്നു. അയര്‍ലന്‍ഡില്‍ ക്രിസ്തുമതം വ്യാപിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെക്കുറിച്ച് കേട്ടതുമുതല്‍ തന്റെ നാഥനായ് അവിടുത്തെ അവള്‍ സ്വീകരിച്ചു. സുന്നിവയ്ക്കു വിവാഹപ്രായമെത്തിയപ്പോള്‍ രാജാവ് മറ്റൊരു രാജാവുമായി അവളുടെ വിവാഹം നിശ്ചയിച്ചു. ആ വിവാഹത്തില്‍ നിന്നു രക്ഷ നേടുന്നതിനു വേണ്ടി സുന്നിവ അവളുടെ സഹോദരന്‍ അല്‍ബാന്റെയും ക്രൈസ്തവ വിശ്വാസികളായ മറ്റ് ചിലരുടെയും കൂടെ നാടു വിട്ടു. നോര്‍വീജിയന്‍ തീരത്തുള്ള ഒരു ദ്വീപിലെ ഒഴിഞ്ഞ ഗുഹയ്ക്കുള്ളിലാണ് അവര്‍ മറഞ്ഞിരുന്നത്. സുന്നിവയുടെ പിതാവ് തന്റെ സൈനികരെ അയച്ച് പല ഭാഗത്തും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അവര്‍ ആ ഗുഹയ്ക്കുള്ളില്‍ തന്നെ കഴിഞ്ഞു. സമീപസ്ഥലങ്ങളില്‍ നിന്ന് പഴങ്ങളും കായ്കനികളും ഭക്ഷിച്ചു. ഉപവാസം അനുഷ്ഠിച്ചു. നിരന്തരമായ പ്രാര്‍ഥന അവര്‍ക്ക് ആശ്വാസം പകര്‍ന്നു. ആ പ്രദേശത്തുള്ള നാട്ടുകാരുടെ കന്നുകാലികള്‍ ആ സമയത്ത് മോഷണം പോയി.

ഗുഹയ്ക്കു ള്ളില്‍ ജീവിക്കുന്ന സുന്നിവയും കൂട്ടരുമാണ് മോഷണം നടത്തുന്നതെന്ന് അവരില്‍ ആരോ പറഞ്ഞു. ഇതുവിശ്വസിച്ച ഗോത്രത്തലവന്‍ തന്റെ അംഗരക്ഷകരുടെ വലിയൊരു സംഘത്തെ സുന്നിവയെ പിടിക്കാനായി പറഞ്ഞയച്ചു. എന്നാല്‍, അവര്‍ അവിടെ എത്തിയപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ഒരു വലിയ കല്ല് വന്ന് ഗുഹയുടെ കവാടം അടയ്ക്കുകയും ചെയ്തു. സുന്നിവയെയും കൂട്ടരെയും പിന്നീട് ആരും ജീവനോടെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി. ഗുഹയ്ക്കു സമീപത്ത് നിന്ന് അസാധാരണമായ വെളിച്ചം ആളുകള്‍ കാണാന്‍ തുടങ്ങി. ആ പ്രദേശത്തെ രാജാവ് ഇതറിയുകയും ഗുഹയുടെ മുന്നിലുള്ള കല്ല് നീക്കാന്‍ ഉത്തരവിടുകയും ചെയ്തു. കല്ല് നീക്കിയപ്പോള്‍ സുന്നിവയുടെ മൃതദേഹം ഒരു മാറ്റവുമില്ലാതെ അവിടെ കാണപ്പെട്ടു. സുന്നിവയുടെ ജീവിതത്തെ പറ്റി മറ്റുപല കഥകളും നിലവിലുണ്ട്. ചില കഥകളില്‍ സുന്നിവ ഒരു സന്യാസിനിയാണെന്നു പറയപ്പെടുന്നു.

Comments