ജൂണ്‍ 3 : ഉഗാണ്ടയിലെ 22 രക്തസാക്ഷികള്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആഫ്രിക്കയിലെ ഉഗാണ്ട എന്ന രാജ്യത്തില്‍ ഒരാള്‍ പോലും യേശു എന്ന നാമം കേട്ടിട്ടുണ്ടായിരു ന്നില്ല. പൈശാചികമായ ഒരൂ സാമൂഹികാവസ്ഥയായിരുന്നു അന്ന് അവിടെ നിലനിന്നിരുന്നത്. അടിമത്തം, വ്യഭിചാരം, മന്ത്രവാദം എന്നിങ്ങനെയുള്ള സാമൂഹിക വിപത്തുകള്‍ വ്യാപകമായിരുന്ന ആ രാജ്യത്ത് യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിച്ച 22 വിശുദ്ധരുടെ കഥ ഏതൊരു ക്രൈസ്തവ വിശ്വാസിയും വായിച്ചിരിക്കേണ്ടതാണ്. ഫാ. ലൂര്‍ദല്‍, ഫാ. ലിവിന്‍ഹക് എന്നീ രണ്ടു പുരോഹിതരാണ് ഉഗാണ്ടയില്‍ ആദ്യമായി യേശു വിന്റെ നാമം വിളിച്ചുപറയുന്നത്. വൈറ്റ് ഫാദേഴ്‌സ് സൊസൈറ്റി എന്ന സന്യാസി സമൂഹത്തില്‍ നിന്നുള്ള വൈദികരായിരുന്നു ഇവര്‍.



പട്ടിണിയില്‍ മുഴുകി ജീവിച്ചിരുന്ന ഈ രാജ്യത്തെ ജനങ്ങ ളുടെ ഇടയിലേക്ക് യേശുവിന്റെ നാമത്തില്‍ ഇവര്‍ കടന്നുചെന്നു. മ്യൂടെസ എന്ന പേരായ രാജാവായിരുന്നു അന്ന് ഉഗാണ്ട ഭരിച്ചിരുന്നത്. പുരോഹിതരെ ഇരുകൈകളും നീട്ടി രാജാവ് സ്വാഗതം ചെയ്തു. അവര്‍ അവിടെ പ്രേഷിത പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിരവധി പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റാന്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് അവര്‍ക്കു കഴിഞ്ഞു. എന്നാല്‍, അന്ന് അവിടെ പ്രചാരത്തിലുണ്ടായിരുന്ന ചില പ്രാചീന മതങ്ങളുടെ നേതാക്കന്‍മാര്‍ എതിര്‍ത്തതോടെ മ്യുടെസ രാജാവ് ഇവരെ പുറത്താക്കി.
കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാജാവ് മരിക്കുകയും മകന്‍ വാന്‍ഗ രാജാവാകുകയും ചെയ്തു. വാന്‍ഗ പുരോഹിതരെ തിരിച്ചുവരാന്‍ അനുവദിച്ചു. ക്രിസ്തുമതം വീണ്ടും പ്രചരിച്ചു തുടങ്ങി. വാന്‍ഗയുടെ മന്ത്രിസഭയിലെ പ്രധാനിക ളിലൊരാളായിരുന്ന ജോസഫ് മുഗാസ വലിയൊരു വിഭാഗം ക്രിസ്ത്യാനികളുടെ നേതാവായി രുന്നു. രാജാവിന് ഇയാള്‍ പ്രിയപ്പെട്ടവനായിരുന്നുവെങ്കിലും ശത്രുക്കളുടെ വാക്കു വിശ്വസിച്ച് അദ്ദേഹത്തെ ജീവനോടെ ചുട്ടെരിച്ചു. ഈ സംഭവത്തോടെ ക്രിസ്ത്യാനികളായ എല്ലാവരും ഭയപ്പെടുമെന്നും ക്രിസ്തുമതം ഉപേക്ഷിക്കുമെന്നുമാണ് രാജാവ് കരുതിയത്. എന്നാല്‍, നേരെ മറിച്ചാണ് സംഭവിച്ചത്.
അവരുടെ വിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടു നിരവധി പേര്‍ പുതുതായി ക്രിസ്തുമതത്തില്‍ ചേര്‍ന്നു. പിന്നീട് ഒന്നിനുപിറകെ ഒന്നായി 22 പേരെ രാജാവ് കൊലപ്പെടുത്തി. ചിലരെ ഒന്നിച്ചാണ് വധിച്ചത്. ചിലരെ തലയറുത്ത് കൊന്നു. മറ്റുചിലരെ അഗ്നിക്കിരയാക്കി. ഈ രക്തസാക്ഷികളില്‍ നിന്ന് കരുത്താര്‍ജിച്ച് ഉഗാണ്ടയില്‍ സഭ വളര്‍ന്നു. 1920 ന് ആറിന് 22 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 1964ല്‍ പോപ്പ് പോള്‍ ആറാമന്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചു.

Comments