ഏപ്രില്‍ 27 : വിശുദ്ധ സിറ്റാ

വളരെയേറെ ദൈവഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു വിശുദ്ധ സിറ്റാ ജനിച്ചത്. ആഴമായ വിശ്വാസമുണ്ടായിരിന്ന അമ്മയുടെ വാക്കുകള്‍ക്കനുസരിച്ചാണ് സിറ്റാ പ്രവര്‍ത്തിച്ചിരിന്നതെന്ന് പറയപ്പെടുന്നു. തന്റെ 12-മത്തെ വയസ്സ് മുതല്‍ 60-മത്തെ വയസ്സില്‍ തന്റെ മരണം വരെ സഗ്രാട്ടി കുടുംബത്തിലെ ഒരു വേലക്കാരിയായിട്ടായിരുന്നു വിശുദ്ധ ജീവിച്ചത്. ഒരു വേലക്കാരിയെന്ന നിലയില്‍ വിശുദ്ധ വളരെ നല്ല ഒരു ജോലിക്കാരിയായിരുന്നു. സര്‍ഗാട്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും കുട്ടികളും വിശുദ്ധയുടെ ശ്രദ്ധയിലും പോഷണത്തിലുമാണ് വളര്‍ന്ന് വന്നത്.



‘ഒരു വേലക്കാരി പരിശ്രമശാലിയല്ലെങ്കില്‍ അവള്‍ ദൈവഭക്തയല്ലായിരിക്കും, ജോലിയില്‍ മടിയുള്ളവരുടെ ഭക്തി കപട ഭക്തിയായിരിക്കും’ ഇതായിരുന്നു വിശുദ്ധയുടെ വിശ്വാസം. പാവപ്പെട്ടവരുടെ ഒരു നല്ല സുഹൃത്തു കൂടിയായ വിശുദ്ധ സിറ്റാ, തന്റെ ഭക്ഷണം പാവങ്ങള്‍ക്ക് നല്‍കുക പതിവായിരുന്നു. ഇതിനാല്‍ തന്നെ വിശുദ്ധക്ക്, വര്‍ഷങ്ങളോളം മറ്റ് ജോലിക്കാരുടെ ശത്രുതക്ക് പാത്രമാകേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ സൂര്യോദയം വരെ നീണ്ട പ്രാര്‍ത്ഥനകളുമായി ദേവാലയത്തില്‍ കഴിഞ്ഞ ശേഷം ഒരു പ്രഭാതത്തില്‍ അവള്‍ ധൃതിയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു, വീട്ടിലെത്തിയ വിശുദ്ധ അത്ഭുതം ദര്‍ശിക്കുവാന്‍ ഇടയായി. പാത്രങ്ങളില്‍ നിറയെ ചുട്ടെടുത്ത അപ്പങ്ങള്‍.

വീട്ടിലുള്ളവരുടെ സ്നേഹബഹുമാനങ്ങള്‍ക്ക് പാത്രമായികൊണ്ട് അനുതാപത്തിലും, കാരുണ്യപ്രവര്‍ത്തികളുമായിട്ടാണ് വിശുദ്ധയുടെ ജീവിതത്തിന്റെ അവസാനനാളുകള്‍ ചിലവഴിച്ചിരുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരോട് വിശുദ്ധക്ക് പ്രത്യേകസ്നേഹം തന്നെയുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി വിശുദ്ധ സിറ്റാ മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുമായിരുന്നു. വിശുദ്ധ സിറ്റായുടെ മരണം വളരെ സമാധാനപൂര്‍വ്വമായിരുന്നുവെന്ന്‍ പറയപ്പെടുന്നു.

Comments