ജനുവരി 6: വിശുദ്ധ ദമ്പതികളായ ജൂലിയാനും ബസിലിസയും (മൂന്നാം നൂറ്റാണ്ട്)

ഈജിപ്തിലാണ് വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും ജീവിച്ചിരുന്നത്. വാഹബന്ധത്തിലൂടെ ഒന്നായെങ്കിലും പരസ്പര സമ്മതത്തോടെ ബ്രഹ്മചര്യപരവും, ആശ്രമ തുല്ല്യവുമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. തങ്ങളുടെ വരുമാനം മുഴുവനും പാവങ്ങളേയും, രോഗികളേയും സഹായിക്കുവാന്‍ അവര്‍ ചിലവഴിച്ചു. തങ്ങളുടെ ഭവനത്തില്‍ വരുന്ന പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി അവര്‍ സ്വഭവനത്തെ ഒരാശുപത്രിയാക്കി മാറ്റാന്‍ മടിച്ചില്ല. ആശുപത്രിയില്‍ പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും വെവ്വേറെ താസസ്ഥലങ്ങള്‍ ഉണ്ടായിരുന്നു, ഇതില്‍ പൊതുവായുള്ള മേല്‍നോട്ടം വിശുദ്ധ ജൂലിയനും സ്ത്രീകളുടെ താമസ സ്ഥലത്തിന്റെ കാര്യങ്ങളെല്ലാം വിശുദ്ധ ബസിലിസ്സായായിരുന്നു നോക്കിനടത്തിയിരുന്നത്. ഇവരുടെ ജീവിതത്തെ അനുകരിച്ചു കൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞു വെക്കാന്‍ ധാരാളം പേര്‍ തയാറായി.



ക്രൂരമായ ഏഴോളം പീഡനങ്ങള്‍ മറികടന്നതിന് ശേഷമായിരുന്നു വിശുദ്ധ ബസിലിസ്സാ ശാന്തമായി മരിച്ചത്‌. വിശുദ്ധ മരിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ ജൂലിയന്‍ 7 ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം രക്തസാക്ഷിത്വ മകുടം ചൂടി. പാശ്ചാത്യ, പൗരസ്ത്യ നാടുകളിലെ ഭൂരിഭാഗം ദേവാലയങ്ങളും, ആശുപത്രികളും വിശുദ്ധരായ ജൂലിയന്‍, ബസിലിസ്സായുടെ നാമധേയത്തിലുള്ളവയാണ്. വിശുദ്ധ ജൂലിയന്റെ നാമധേയത്തിലുള്ള റോമിലെ നാല് പള്ളികളും, പാരീസിലെ അഞ്ച് പള്ളികളും ‘വിശുദ്ധ ജൂലിയന്‍, ദി ഹോസ്പിറ്റലേറിയനും രക്തസാക്ഷിയും’ എന്ന പേരിലാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മഹാനായ വിശുദ്ധ ഗ്രിഗറിയുടേ കാലത്ത്‌ വിശുദ്ധ ജൂലിയന്റെ തലയോട്ടി കിഴക്കില്‍ നിന്നും ഫ്രാന്‍സിലേക്ക് കൊണ്ടുവരികയും ബ്രൂണെഹോള്‍ട്ട് രാജ്ഞിക്ക്‌ നല്‍കുകയും ചെയ്തു. രാജ്ഞി ഇത് എറ്റാമ്പ്സില്‍ താന്‍ സ്ഥാപിച്ച ഒരു കന്യകാമഠത്തിനു നല്‍കി. ഇതിന്റെ ഒരു ഭാഗം പാരീസിലെ വിശുദ്ധ ബസിലിസ്സാ ദേവാലയത്തില്‍ ഇന്നും വണങ്ങി കൊണ്ടിരിക്കുന്നു.

Comments