ജനുവരി 21 : റോമിലെ വി. ആഗ്നസ് (292-304)

പന്ത്രണ്ടു വയസുമാത്രം പ്രായമുള്ളപ്പോള്‍ യേശുവിനു വേണ്ടി ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി, മാനഭംഗം ചെയ്യപ്പെട്ട് ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച കുഞ്ഞുവിശുദ്ധയാണ് ആഗ്നസ്. കുഞ്ഞാട് എന്നര്‍ഥമുള്ള പേരു മാത്രമല്ല, കുഞ്ഞാടിനെ പോലെ ഓമനത്തമുള്ള മുഖവും നിര്‍മലമായ മനസും ആഗ്നസിനുണ്ടായിരുന്നു. യേശുവിന്റെ ദിവ്യസ്‌നേഹത്തില്‍ നിറഞ്ഞാണ് അവള്‍ വളര്‍ന്നത്. മരണ സമയ ത്തു പോലും തന്റെ വിശ്വാസത്തിന്റെ ശക്തി അവളില്‍ നിന്നു ചോര്‍ ന്നു പോയില്ല. റോമിലായിരുന്നു ആഗ്നസ് ജനിച്ചത്. അതീവസുന്ദരിയായിരുന്നു അവള്‍. റോമിലെ പ്രഭുകുമാരന്മാരടക്കം ധാരാളം യുവാക്കള്‍ ആഗ്നസിനെ വിവാഹം കഴിക്കാന്‍ മോഹിച്ചിരുന്നു.




ആഗ്നസിനെ സ്വന്തമാക്കാന്‍ അവരെല്ലാവരും പരസ്പരം മല്‍സരിച്ചിരുന്നു. എന്നാല്‍, എല്ലാവരോ ടും ആഗ്നസ് ഇങ്ങനെയാണ് പറഞ്ഞത്: ''എന്റെവിവാഹം നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. സ്വര്‍ഗത്തിലാണ് എന്റെ മണവാളനുള്ളത്.'' ആഗ്നസ് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ചില യുവാക്കള്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ ആഗ്നസിനെ ഒറ്റുകൊടുത്തു. ക്രിസ്ത്യാനിയാണ് ആഗ്നസ് എന്നറിഞ്ഞതോടെ അവളുടെ കുഞ്ഞുകൈകളില്‍ വിലങ്ങുകള്‍ വീണു. ന്യായാധിപന്‍ ജൂപ്പിറ്റര്‍ ദേവനെ സാഷ്ടാംഗം നമസ്‌കരിക്കാന്‍ ആഗ്നസി നോടു കല്പിച്ചു. അവള്‍ അതിനു തയാറായില്ല. ക്ഷുഭിതനായ ന്യായാധിപന്‍ സൈനികരെ കൊണ്ട് ആഗ്നസിനെ വലിച്ചിഴച്ച് ജൂപ്പിറ്റര്‍ ദേവന്റെ വിഗ്രഹത്തിനരികില്‍ കൊണ്ടുവന്നു. എന്നാല്‍, അവിടെയെത്തിയ ഉടനെ ഒരു കുരിശടയാളം വരയ്ക്കുകയാണ് ആഗ്നസ് ചെയ്തത്.

അതോടെ, മര്‍ദ്ദനങ്ങള്‍ തുടങ്ങി. ഇളംമേനിയില്‍ നിന്നു രക്തമൊഴുകി. പിന്നീട് അവളെ ഒരു വേശ്യാലയത്തിലേക്ക് അയയ്ക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. ആര്‍ക്കും അവളെ ലൈംഗികമായി ഉപയോഗിക്കാമെന്നു കൂടി അയാള്‍ പറഞ്ഞു. ''എന്റെ യേശുനാഥന്‍ അവനു സ്വന്തമായുള്ളവരെ സംരക്ഷിക്കും'' എന്നാണ് ആഗ്നസ് പറഞ്ഞത്. പരസ്യമായി അവളുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റാന്‍ തുടങ്ങി. ആഗ്നസ് കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. അവിടെ കൂടിയിരുന്നവരെല്ലാം പെട്ടെന്ന് പുറത്തേക്ക് പോയി. ദൈവത്തിന്റെ അദ്ഭുതമായിരുന്നു അത്. ഒരു യുവാവ് മാത്രം അവിടെ നിന്നു. അവളുടെ നഗ്നത ആസ്വദിക്കാന്‍ നിന്ന അയാള്‍ ഉടനടി അന്ധനാക്കപ്പെട്ടു.

ആഗ്നസിന്റെ സൗന്ദര്യത്തില്‍ മതിമറന്ന ന്യായാധിപന്‍ തന്നെ വിവാഹം കഴിക്കാന്‍ തയാറായാല്‍ ഉടനടി മോചിപ്പിക്കാമെന്നു പറഞ്ഞു. ''യേശുനാഥനാണ് എന്റെ മണവാളന്‍'' എന്നവള്‍ വീണ്ടും പറഞ്ഞു. ക്ഷുഭിതനായ ന്യായാധിപന്‍ ആഗ്നസിനെ തലയറുത്തു കൊല്ലാന്‍ കല്പിച്ചു. മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചശേഷം ആഗ്നസ് തലകുനിച്ചുകൊടുത്തു. ആരാച്ചാര്‍ ഒറ്റവെട്ടിന് അവളുടെ തല ശരീരത്തില്‍ നിന്നുവേര്‍പ്പെടുത്തി. എല്ലാ കന്യകകള്‍ക്കും മാതൃകയാണ് വി. ആഗ്നസിന്റെ ജീവിതം. 'കന്യകാത്വത്തിന്റെ മഹത്വത്തിന്റെ കിരീടം രക്തസാക്ഷിത്വം കൊണ്ട് ചൂടിയ വിശുദ്ധ' എന്നാണ് മഹാനായ വിശുദ്ധ ജെറോം ആഗ്നസിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

Comments