നവംബര്‍ 4 : വി. ചാള്‍സ് ബോറോമിയോ (1538-1584)

ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. തന്‍റെ കുടുംബത്തിന്‍റെ മാളികയില്‍ ജനിച്ച അദ്ദേഹം ധാരാളിത്വം നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികള്‍ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവന്‍ അക്കാലത്തെ മാര്‍പാപ്പയായിരുന്നു.



ചാള്‍സിന്‍റെ 23-മത്തെ വയസ്സില്‍, പാപ്പായായ ഈ അമ്മാവന്‍ അദ്ദേഹത്തെ ഒരു കര്‍ദ്ദിനാള്‍ ആയി നിയമിക്കുകയും നിരവധി ഔദ്യോഗിക ഭരണത്തിന്റെ ചുമതലകള്‍ നല്‍കുകയും ചെയ്തു.ഒപ്പം തന്‍റെ ഔദ്യോഗിക നിയമകാര്യ പ്രതിനിധിയായി ഇദ്ദേഹത്തെ ബൊളോണ, സ്വിറ്റ്സര്‍ലന്‍ഡിലെ കാന്റോണ്‍സ് എന്നീ സ്ഥലങ്ങളിലേക്കയച്ചു. ഫ്രഡറിക്ക് ബൊറോമിയോ പ്രഭു മരിച്ചപ്പോള്‍ പലരും ധരിച്ചിരുന്നത് ചാള്‍സ് തന്‍റെ വൈദിക ജീവിതം മതിയാക്കി വിവാഹം ചെയ്ത് ബൊറോമിയോ കുടുംബത്തിന്‍റെ തലവന്‍ ആകുമെന്നായിരുന്നു.

പക്ഷെ തന്റെ മറ്റൊരമ്മാവനെ ചുമതലകള്‍ ഏല്‍പ്പിച്ചു അദ്ദേഹം ഒരു പുരോഹിതനായി തന്‍റെ ജീവിതം തുടര്‍ന്നു, ഒരു സ്ഥിരം മെത്രാനില്ലാതെയിരുന്ന മിലാനില്‍ അധികം താമസിയാതെ തന്നെ അദ്ദേഹം മെത്രാനായി നിയമിതനാവുകയും ചെയ്തു. 80 വര്‍ഷത്തോളം ചാള്‍സിന്‍റെ സേവനം മിലാനിലെ നിവാസികള്‍ക്ക് ലഭ്യമായിരുന്നു. ഒരു സമ്പന്നനായാണ്‌ ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ ഒരു നല്ല ഭാഗം ഇദ്ദേഹം ഞെരുക്കത്തിലും സഹനത്തിലുമാണ് കഴിഞ്ഞിരുന്നത്.

1570-ല്‍ ഉണ്ടായ ക്ഷാമത്തില്‍ അദ്ദേഹത്തിന് 3000 ആള്‍ക്കാര്‍ക്ക് വേണ്ടി മൂന്ന് മാസത്തോളം ഭക്ഷണം കണ്ടെത്തേണ്ടിവന്നു. 6 വര്‍ഷത്തിനു ശേഷം രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന മഹാമാരിയില്‍ (പ്ലേഗ്) തന്റെ ജില്ലയിലെ ആല്‍പൈന്‍ പര്‍വ്വത ഗ്രാമങ്ങളിലുള്ള ഏതാണ്ട് 60000 മുതല്‍ 70000 ത്തോളം വരുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണവും വേണ്ട ശ്രദ്ധയും നല്‍കുന്നതിനായി പുരോഹിതരെയും, മത പ്രവര്‍ത്തകരെയും അല്‍മായരായ ആളുകളെയും അദ്ദേഹം നിയോഗിച്ചു.
മരിച്ചുകൊണ്ടിരിക്കുന്നവരും രോഗികളുമായ ധാരാളം ആളുകളെ അദ്ദേഹം ശുശ്രുഷിച്ചു. ഇങ്ങനെ പാവങ്ങളെയും രോഗികളെയും ശുശ്രുഷിച്ചും സഹായിച്ചും ഇക്കാലയളവില്‍ അദ്ദേഹം വന്‍ കടബാധ്യത വരുത്തിവച്ചു. സഭാധികാരികളുടെ മുന്നില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നു ചിന്തിച്ച് നീരസംപൂണ്ട ഒരു മത പുരോഹിതന്‍ അദ്ദേഹത്തെ വധിക്കുവാനുള്ള ശ്രമവും നടത്തി. ചാള്‍സ് അള്‍ത്താരക്കു മുന്നില്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയം ഈ പുരോഹിതന്‍ പുറകില്‍ നിന്നും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു.

ആദ്യം താന്‍ മരിക്കുകയാണെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ ആ വെടിയുണ്ടക്ക് അദ്ദേഹത്തിന്റെ മേല്‍വസ്ത്രത്തെ തുളച്ചു പോകുവാന്‍ കഴിഞ്ഞില്ല. ഒരു ക്ഷതമേല്‍പ്പിക്കുവാന്‍ മാത്രമേ ഇതുകൊണ്ട് കഴിഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ ജീവിതത്തിലൂന്നിയ സ്നേഹവും സ്വയം ത്യജിക്കുവാനുള്ള ആഗ്രഹവും ഇടകലര്‍ത്തി ബൊറോമിയോ തന്റെ സഭാവിശ്വാസികള്‍ക്ക് ഒരു നവോത്ഥാനം നല്‍കി. ഒരിക്കല്‍ അദ്ദേഹം ബില്ല്യാര്‍ഡ്സ് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്‌ ചോദിച്ചു “ഇനി തനിക്ക് 15മിനിറ്റ് കൂടിയെ ജീവിതമുള്ളുവെങ്കില്‍ താന്‍ എന്തു ചെയ്യും.” “ബില്ല്യാര്‍ഡ്സ് കളിക്കുന്നത് തുടരും” അദ്ദേഹം മറുപടി കൊടുത്തു.

ഒരു സിനഡില്‍ വച്ച് തന്റെ മുന്‍പിലുള്ള മെത്രാന്‍മാരോട് വിശുദ്ധ ചാള്‍സ് ബൊറോമിയോ ഇപ്രകാരം പറഞ്ഞു. “ദേഷ്യം പൂണ്ട നമ്മുടെ വിധികര്‍ത്താവ് നമ്മോടു ചോദിക്കുന്നു : നിങ്ങള്‍ എന്റെ സഭക്ക് പുതുജീവന്‍ നല്‍കുവാന്‍ വന്നവരാണെങ്കില്‍, നിങ്ങളെന്തിന് കണ്ണടച്ചു? എന്റെ കുഞ്ഞാടുകളുടെ ഇടയനായി ഭവിക്കുകയാണെങ്കില്‍, അവരെയെന്തിനു ചിന്നിചിതറുവാന്‍ അനുവദിച്ചു? ഭൂമിയുടെ ഉപ്പായ നിങ്ങള്‍ക്ക് നിങ്ങളുടെ പുളി നഷ്ടപ്പെട്ടു. ലോകത്തിന്റെ പ്രകാശമായ നിങ്ങള്‍ ഇരുട്ടില്‍ ഇരിക്കുകയും മരണത്തിന്റെ നിഴലില്‍ ഒരിക്കലും പ്രകാശമുള്ളവരായി കാണാതിരിക്കുകയും ചെയ്തു. മനുഷ്യരുടെ പ്രീതിക്കായി പ്രവര്‍ത്തിക്കുകയല്ലാതെ നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ പ്രേഷിതന്മാരായ നിങ്ങള്‍ നിങ്ങളുടെ പ്രേഷിതപ്രവര്‍ത്തന ദൃഡത പരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്”.

അയല്‍ക്കാരോടും പാവങ്ങളോടുമുള്ള ചാള്‍സിന്റെ സ്നേഹം വലുതായിരുന്നു. മിലാനില്‍ മഹാമാരി നാശം വിതച്ചപ്പോള്‍ അദ്ദേഹം തന്റെ കിടക്ക തുടങ്ങി സകല വീട്ടുപകരണങ്ങളും വിറ്റ് രോഗികളെയും പാവപ്പെട്ടവരെയും സഹായിച്ചു. അതിന് ശേഷം വെറും പലക പുറത്താണ് അദ്ദേഹം ഉറങ്ങിയിരുന്നത്. കരുണാമയനായ ഒരു പിതാവിനെ പോലെ അദ്ദേഹം രോഗികളെയും പാവങ്ങളെയും സന്ദര്‍ശിക്കുകയും, അവരെ ആശ്വസിക്കുകയും ചെയ്തു. തന്റെ കൈകളാല്‍ അവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന നല്‍കി. ഒരു ശരിയായ മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ രാത്രിയും പകലുമില്ലാതെ അദ്ദേഹം സ്വര്‍ഗ്ഗീയ സിംഹാസനത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചുകൊണ്ടിരുന്നു.

ഒരിക്കല്‍ അദ്ദേഹം ഒരു പരിഹാര പ്രദക്ഷിണം നടത്തി. തന്റെ കഴുത്തില്‍ ഒരു കയര്‍ ചുറ്റി, നഗ്നപാദനായി ചോരയൊലിപ്പിച്ചുകൊണ്ട് തോളില്‍ ഒരു മരക്കുരിശും ചുമന്നുകൊണ്ടു അദ്ദേഹം നടന്നു. ഇതുവഴി, ദൈവത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ മക്കള്‍ക്ക് ത്യാഗത്തിന്റെ മാതൃക സ്വയം നല്‍കുകയായിരുന്നു ചാള്‍സ് ചെയ്തത്. ചണം കൊണ്ടുള്ള വസ്ത്രം ധരിച്ച്, മേലാകെ ചാരം പൂശി, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കയ്യില്‍ പിടിച്ചുകൊണ്ട് 1854-ല്‍ തന്റെ 46-മത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. മിലാനിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

Comments