നവംബര്‍ 2 : സകല മരിച്ചവരുടെയും ഓർമ്മ

"പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ ഇങ്ങനെ പറയുന്നു, "നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്ന ആത്മാക്കളെ പുകഴ്ത്തുകയും കൂടാതെ തന്റെ മാധ്യസ്ഥത്താല്‍ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ കഴിയുന്നത്ര വേഗം സ്വര്‍ഗ്ഗീയ നഗരിക്ക് അവകാശികളാക്കുവാന്‍ തന്റെ ദൈവവും മണവാളനുമായ ക്രിസ്തുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു". 



ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി ദണ്ഠവിമോചനം ഈ ദിവസം അനുവദനീയമാണ്, വിശ്വാസികള്‍ക്ക്‌ ഈ ദിവസം സിമിത്തേരിയില്‍ പോയി നമ്മെ വിട്ടുപിരിഞ്ഞവരുടെ സമ്പൂര്‍ണ്ണ ദണ്ഠവിമോചനത്തിനായി അപേക്ഷിക്കാം. വര്‍ഷത്തില്‍ നവംബര്‍ ഒന്നുമുതല്‍ എട്ട് വരെ പൂര്‍ണ്ണ ദണ്ഠവിമോചനത്തിനും അല്ലാത്ത ദിവസങ്ങളില്‍ ഭാഗിക ദണ്ഠവിമോചനവും അപേക്ഷിക്കാവുന്നതാണ്. സഭയുടെ പൂര്‍ണ്ണ ദണ്ഠവിമോചന പ്രാര്‍ത്ഥന അപേക്ഷ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി മാത്രമാണ്. 

വിശ്വാസികള്‍ക്ക്‌ വിട്ടു പിരിഞ്ഞ ആത്മാക്കള്‍ക്ക്‌ വേണ്ടി നവംബര്‍ 2ന് (കൂടാതെ നവംബര്‍ 2നു മുമ്പും പിമ്പും വരുന്ന ഞായറുകളിലും, സകല വിശുദ്ധരുടെയും ദിനത്തിലും) ഭക്തിപൂര്‍വ്വം കല്ലറകളില്‍ പോവുകയും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, ‘വിശ്വാസപ്രമാണവും’ ചൊല്ലേണ്ടതുമാണ്. സമ്പൂര്‍ണ്ണ പാപമോചനത്തിനായി മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്: ആരാധനക്രമം അനുസരിച്ചുള്ള കുമ്പസാരം, കുര്‍ബ്ബാന സ്വീകരണം, പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. സിമിത്തേരി സന്ദര്‍ശനത്തിന് മുമ്പോ പിമ്പോ പല ദിവസങ്ങളിലായി മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും ചെയ്യാവുന്നതാണ്. 

എന്നിരുന്നാലും പരിശുദ്ധ കുര്‍ബ്ബാന കൈകൊള്ളുന്ന ദിവസം തന്നെ പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതും സിമിത്തേരി സന്ദര്‍ശന ദിവസം തന്നെ ചെയ്യുന്നത് ഉത്തമമായിരിക്കും. ഇത് സ്വര്‍ഗ്ഗസ്ഥനായ പിതാവും, നന്മ നിറഞ്ഞ മറിയവും ചൊല്ലികൊണ്ടാവുന്നത് നല്ലതാണ്. തിരുസഭ ഇന്നലെ തന്നില്‍ നിന്നും വിട്ടുപിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ഗൃഹത്തില്‍ താമസമാക്കിയവരുടെ പേരില്‍ സന്തോഷിക്കുകയും ഇന്ന് ശുദ്ധീകരണ സ്ഥലത്ത് സഹനങ്ങളാല്‍ മറ്റ് വിശുദ്ധര്‍ക്കൊപ്പം ചേരുന്നതിനായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 

ആരാധനക്രമത്തിലൊരിടത്തും ഇത്ര വ്യക്തമായ ഭാഷയില്‍ വിജയസഭയുടെയും, സമരസഭയുടെയും, സഹനസഭയുടെയും നിഗൂഡ ഐക്യത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരു സമയത്തും ഇത്ര വ്യക്തമായ രീതിയില്‍ ക്രിസ്തുവിന്റെ തിരുശരീരവുമായുള്ള ബന്ധം മൂലം മനുഷ്യനില്‍ നിക്ഷിപ്തമായ ഇരട്ട കര്‍ത്തവ്യങ്ങളായ കരുണയും നീതിയും നിറവേറ്റപ്പെട്ടിട്ടില്ല. വിശുദ്ധരാക്കപ്പെട്ടവരുടെ പ്രബോധന നന്മയും യോഗ്യതയും എല്ലാവരുടെയും പ്രാര്‍ത്ഥനകളും സകലര്‍ക്കും സഹായകമാവും. തിരുസഭയാകട്ടെ വിശുദ്ധര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് വിശുദ്ധ കുര്‍ബ്ബാനയും, ദണ്ഠവിമോചന പ്രാര്‍ത്ഥനയും, ദാനദര്‍മ്മങ്ങളും തന്റെ മക്കളുടെ ത്യാഗങ്ങളും വഴി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രയത്നിക്കുന്നു. 

വിശുദ്ധ കുര്‍ബ്ബാനയിലൂടെ കാല്‍വരിയിലെ പീഡാസഹനം നമ്മുടെ അള്‍ത്താരകളില്‍ തുടരുകയും, മരിച്ചവര്‍ക്കായുള്ള പ്രധാന കടമകള്‍ ചെയ്യുന്നതിലൂടെ പാവപ്പെട്ടവരെ സഹായിക്കുക എന്ന കല്‍പ്പന നിറവേറപ്പെടുകയും ചെയ്യുന്നു. മരിച്ചവര്‍ക്കായുള്ള കുര്‍ബ്ബാന അഞ്ചാം നൂറ്റാണ്ട് മുതലാണ്‌ കണ്ട് തുടങ്ങിയത്. ക്ലൂണി സഭയുടെ 4-മത്തെ ആശ്രമാധിപനായ വിശുദ്ധ ഒഡിലോയാണ് മരിച്ച വിശ്വാസികള്‍ക്കായി ഒരു ഓര്‍മ്മദിവസം എന്ന ആശയം കൊണ്ടു വന്നത്. ആദേഹം അത് നിലവില്‍വരുത്തുകയും നവംബര്‍ 2ന് അതായത് സകല വിശുദ്ധരുടേയും ദിവസം കഴിഞു വരുന്ന ദിവസം ഇതിനായി വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ ആചാരം ക്രമേണ മുഴുവന്‍ ക്രിസ്തീയ രാജ്യങ്ങളിലും പടര്‍ന്നു. 

കര്‍ത്താവില്‍ നിദ്ര പ്രാപിച്ചവര്‍ക്കായി കുര്‍ബ്ബാന ക്രമത്തില്‍ ദിവസവും വൈദികന്‍ ഒരു പ്രത്യേക ഓര്‍മ്മപുതുക്കല്‍ നടത്തുന്നു. പ്രകാശപൂരിതവും സന്തോഷവും ശാന്തിയും നിറഞ്ഞതായ ഒരു സ്ഥലം അവര്‍ക്കായി ഒരുക്കണമെന്ന് പുരോഹിതന്‍ ദൈവത്തോടു അപേക്ഷിക്കുന്നു. അതിനാല്‍ മരിച്ചവിശ്വാസികള്‍ക്ക് വേണ്ടി വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു കുര്‍ബ്ബാനയും ഇന്ന്‍ സഭയില്‍ അര്‍പ്പിക്കപ്പെടുന്നില്ല. 

ശുദ്ധീകരണ സ്ഥലത്ത് ഒരു ആത്മാവും സഭയുടെ ആധ്യാത്മിക സഹായം കൂടാതെ ഇരിക്കരുതെന്നും എല്ലാ ആത്മാക്കളെയും തന്റെ മാധ്യസ്ഥം വഴി ഒരുമിച്ചു കൂട്ടുവാനും ഒരമ്മയുടെ ശ്രദ്ധയോടെ അവള്‍ ശ്രമിക്കുന്നു. ബെനഡിക്റ്റ് പതിനഞ്ചാമന്റെ പ്രത്യേക രേഖ വഴി എല്ലാ വൈദികര്‍ക്കും ഇന്ന് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി മൂന്ന് കുര്‍ബ്ബാനകള്‍ അര്‍പ്പിക്കാം. ആത്മാക്കള്‍ക്ക് വേണ്ടി നാം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയും ത്യാഗ പ്രവര്‍ത്തികളും അനേകം ആത്മാക്കളുടെ മോക്ഷത്തിന് കാരണമാകുമെന്ന് ഉറപ്പാണ്.

Comments