നവംബര്‍ 14 : വിശുദ്ധ ലോറന്‍സ്‌ ഒ’ടൂളെ

അയര്‍ലന്‍ഡിലെ കില്‍ദാരെ എന്ന രാജ്യത്ത്‌ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്റെ 25-മത്തെ വയസ്സില്‍ മെത്രാന്റെ മരണശേഷം ഇദ്ദേഹത്തെ അവിടത്തെ മെത്രാനായി വാഴിച്ചു. അദ്ദേഹം തന്റെ ജനത്തെ വളരെയേറെ നന്മയിലും വിവേകത്തിലും നയിച്ചു. 1161-ല്‍ ഡൂബ്ലിനിലെ പരിശുദ്ധ സഭയെ നയിക്കുവാനായി സര്‍വ്വസമ്മതനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.




1171-ല്‍ വിശുദ്ധ ലോറന്‍സ്‌ തന്റെ രൂപതാ സംബന്ധമായ കാര്യങ്ങള്‍ക്കായി ഇംഗ്ലണ്ടിലെ ഹെന്റി രണ്ടാമനെ സന്ദര്‍ശിച്ചു. അവിടെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനായി അള്‍ത്താരയിലേക്ക്‌ വരുന്ന വഴി ഒരു സമനില തെറ്റിയവന്‍ വിശുദ്ധനെ വളരെ ക്രൂരമായി ആക്രമിച്ചു. അവിടെ സന്നിഹിതരായവര്‍ മരിക്കത്തക്കവണ്ണം വിശുദ്ധന് മുറിവേറ്റു എന്ന് കരുതിയെങ്കിലും വിശുദ്ധന്‍ കുറച്ച് വെള്ളം ആവശ്യപ്പെടുകയും ഈ വെള്ളം വാഴ്ത്തി തന്റെ മുറിവില്‍ പുരട്ടുകയും ചെയ്തു.

അത്ഭുതകരമായ രീതിയില്‍ രക്തസ്രാവം നിലക്കുകയും ഈ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന തുടരുകയും ചെയ്തു. തന്റെ ദൈവഭക്തിയും, അനുകമ്പയും, വിവേകവും മൂലം ഈ വിശുദ്ധന്‍ വളരെയേറെ പ്രസിദ്ധനായിരുന്നു. കൂടാതെ ഒരു നല്ല മാദ്ധ്യസ്ഥന്‍ എന്ന നിലക്കും വിശുദ്ധന്‍ അറിയപ്പെട്ടിരുന്നു. 1180-ല നോര്‍മണ്ടിയിലെ യൂ (Eu) സ്ഥലത്ത് വച്ച് വിശുദ്ധന്‍ മരണപ്പെടുകയും 1225-ല്‍ ഹോണോറിയസ് മൂന്നാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

Comments