ഒക്ടോബര്‍ 15 : ആവിലായിലെ വി. ത്രേസ്യ (1515-1582)

ഏഴു വയസു മാത്രം പ്രായമുള്ളപ്പോള്‍ യേശുവിന്റെ നാമത്തില്‍ മരണം വരിക്കുന്നതിനു വേണ്ടി വീടുവിട്ടിറങ്ങിയ വിശുദ്ധയാണ് വി. തെരേസ. ആവിലായിലെ അമ്മത്രേസ്യ എന്ന് ഈ വിശുദ്ധ കേരളത്തില്‍ അറിയപ്പെടുന്നു. നവീകൃത കര്‍മലീത്ത സഭയുടെ സ്ഥാപക കൂടിയാണ് അവര്‍. സ്‌പെയിനിലെ ആവിലാ എന്ന നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ അല്‍ഫോണ്‍സു സാഞ്ചസ് എന്നൊരാളുടെ മകളായാണ് ത്രേസ്യ ജനിച്ചത്. അമ്മ അഹൂദാ ഭക്തയായ ഒരു സ്ത്രീയായിരുന്നു. യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധരുടെ കഥകള്‍ അവര്‍ മകള്‍ക്കു പറഞ്ഞുകൊടുക്കുമായിരുന്നു. വീടിനോടു ചേര്‍ന്നുള്ള ഉദ്യാനത്തില്‍ ത്രേസ്യ സഹോദരനൊപ്പം ഒരു ആശ്രമത്തിന്റെ മാതൃക ഉണ്ടാക്കി.




ബാല്യകാല കളികളില്‍ സന്യാസിനിയായി മാത്രമാണ് അവള്‍ വേഷമിട്ടത്. ഏഴു വയസുള്ളപ്പോള്‍ സഹോദരനെയും വിളിച്ചുകൊണ്ട് അവള്‍ വീടുവിട്ടിറങ്ങി. പക്ഷേ, വഴിയില്‍ വച്ച് ഇളയച്ഛന്‍ പിടികൂടി. താന്‍ ആഫ്രിക്കയിലേക്ക് യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ പോകുകയാണെന്നാണ് അവള്‍ പറഞ്ഞത്. 'എനിക്ക് എത്രയും വേഗം ദൈവത്തെ കാണണം. അതിനു ഞാന്‍ ആദ്യം മരിക്കണം.' ഇതായിരുന്നു ത്രേസ്യയുടെ വാക്കുകള്‍. ബാല്യകാലത്ത് നിര വധി രോഗങ്ങള്‍ അവളെ അലട്ടിയിരുന്നു. യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ഥനയും നേര്‍ച്ചകളും രോഗം സൗഖ്യമാക്കി. ത്രേസ്യയ്ക്കു പന്ത്രണ്ടു വയസുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു. അമ്മ യുടെ മരണം അവളുടെ വിശ്വാസത്തെ ബാധിക്കുവാന്‍ തുടങ്ങി. അയല്‍ക്കാരിയായ ഒരു സ്ത്രീയു ടെ പ്രേരണയാല്‍ നിരവധി കാല്പനിക കഥകള്‍ അവള്‍ വായിച്ചു. മോടിയായി വസ്ത്രമണിയു വാനും സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള മോഹങ്ങള്‍ അവള്‍ക്കുണ്ടായി. എന്നാല്‍ അധികം വൈകാ തെ താന്‍ തെറ്റായ വഴിയിലേക്കാണ് പോകുന്നതെന്ന് അവള്‍ തിരിച്ചറിഞ്ഞു.

പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരികെവന്നു. പതിനേഴ് വയസുള്ളപ്പോള്‍ പിതാവിന്റെ ഇഷ്ടം വകവയ്ക്കാതെ കന്യാസ്ത്രീയാകാന്‍ തീരുമാനി ച്ച് വീടുവിട്ടിറങ്ങി. കര്‍മലീത്ത സഭയില്‍ ചേര്‍ന്നു. ദൈവവിളിയോടുള്ള ത്രേസ്യയുടെ അഭിനിവേ ശം തിരിച്ചറിഞ്ഞ അല്‍ഫോണ്‍സു സാഞ്ചസ് വൈകാതെ മകളുടെ ഇഷ്ടം അനുവദിച്ചു. വ്രത വാഗ്ദാനം നടത്തിയ ശേഷവും രോഗങ്ങള്‍ ത്രേസ്യയെ നിരന്തരം വേട്ടയാടി. വേദനകള്‍ യേശുവിനെപ്രതി അവള്‍ സഹിച്ചു. പ്രാര്‍ഥനകള്‍ ത്രേസ്യയ്ക്കു ശക്തിപകര്‍ന്നു. ഈ സമയത്ത് നിരവധി ദൈവദര്‍ശനങ്ങള്‍ ത്രേസ്യയ്ക്ക് ഉണ്ടാകുമായിരുന്നു. വി. ഫ്രാന്‍സീസ് ബോര്‍ജിയോ (ഒക്‌ടോബര്‍ 10 ലെ വിശുദ്ധന്‍) ആയിരുന്നു അവളുടെ ആത്മീയ പിതാവ്. കര്‍മലീത്ത സഭയെ നവീകരിക്കുവാനുള്ള നിര്‍ദേശം ദര്‍ശനത്തിലൂടെ ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സീസ് ബോര്‍ജിയോയുടെ ഉപദേശപ്രകാരം പല നവീകരണങ്ങളും വരുത്തി. 17 കന്യാ സ്ത്രീ മഠങ്ങളും പുരോഹിതര്‍ക്കുള്ള 15 ആശ്രമവും സ്ഥാപിക്കപ്പെട്ടു. ത്രേസ്യയുടെ സന്തത സഹചാരിയായിരുന്നു വാഴ്ത്തപ്പെട്ട ആനി ഗാര്‍സിയ (ജൂണ്‍ ഏഴിലെ വിശുദ്ധ). അമ്മ ത്രേസ്യക്കു ആനിയോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ത്രേസ്യയുടെ ഒരു സെക്രട്ടറിയെ പോലെയാണ് ആനി ജോലി ചെയ്തിരുന്നത്. അമ്മ ത്രേസ്യയുടെ യാത്രകളിലെല്ലാം ആനി കൂടെയുണ്ടാവും. 1582ല്‍ ആനി ഗാര്‍സിയയുടെ മടിയില്‍കിടന്ന് വി. ത്രേസ്യ മരിച്ചു. 'തിരുസഭയുടെ ഒരു കുഞ്ഞായി മരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു' എന്നായിരുന്നു ത്രേസ്യയുടെ അവസാന വാക്കുകള്‍. 1622 ല്‍ പോപ് ഗ്രിഗറി പതിനഞ്ചാമന്‍ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Comments