സെപ്റ്റംബര്‍ 23 : വി. പാദ്രെ പിയോ (1887- 1968)

ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധന്‍മാരില്‍ പ്രധാനിയാണ് പഞ്ചക്ഷതവാനായ പാദ്രെ പിയോ. യേശുവിനെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ പാദ്രെ പിയോയ്ക്കും ഉണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അദ്ദേഹത്തിലൂടെ ദൈവം അനേകം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ദക്ഷിണ ഇറ്റലിയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് പാദ്രെ ജനിച്ചത്. ബാലനായ പാദ്രെ ദൈവത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും പ്രാര്‍ഥിക്കുവാനും ദേവാലയകര്‍മങ്ങളില്‍ പങ്കെടുക്കാനും താത്പര്യം കാട്ടിയ പാദ്രെ ആടുകളെ മേയ്ക്കാനായി ദൂരസ്ഥലങ്ങളിലേക്ക് പോകുമായിരുന്നു.



അവിടെ ഏകനായി ആടുകള്‍ക്കൊപ്പം നടക്കുന്ന സമയം മുഴുവന്‍ അദ്ദേഹം പ്രാര്‍ഥനയ്ക്കായി നീക്കിവച്ചു. ഒരു പുരോഹിതനാകാന്‍ പാദ്രെ അതിയായി ആഗ്രഹിച്ചിരുന്നു. പത്തൊന്‍പതാം വയസില്‍ പാദ്രെ പിയോ കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പാദ്രെയെ നിരവധി രോഗങ്ങള്‍ ശല്യപ്പെടുത്തിയിരുന്നു. കഠിനമായ ചുമയും ശ്വാസകോശരോഗങ്ങളും വൈദികവിദ്യാര്‍ഥിയായിരിക്കുമ്പോഴും പാദ്രെയെ ബാധിച്ചിരുന്നു. എന്നാല്‍, രോഗത്തിന്റെ പേരില്‍ വൈദികനാകുന്ന മോഹം ഉപേക്ഷിക്കുവാന്‍ അദ്ദേഹം തയാറായില്ല.

22-ാം വയസില്‍ പാദ്രെ പൗരോഹിത്യം സ്വീകരിച്ചു. പുരോഹിതനായി എട്ടാം വര്‍ഷം, അതായത് 1918 സെപ്റ്റംബര്‍ 20 നാണ് പാദ്രെ പിയോയുടെ ജീവിതത്തില്‍ ദൈവത്തിന്റെ അദ്ഭുതം സംഭവിക്കുന്നത്. കുരിശിന്റെ ചുവട്ടില്‍ നിന്നു മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന പാദ്രെ പിയോയുടെ ശരീരത്തില്‍ യേശുവിന്റേതു പോലെ അഞ്ചു തിരുമുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ സംഭവം വളരെ വേഗം പ്രചരിക്കപ്പെട്ടു. അദ്ദേഹത്തെ കാണുവാനും അനുഗ്രഹം നേടുവാനും ദൂരെസ്ഥലങ്ങളില്‍ നിന്നുവരെ ആളെത്തുമായിരുന്നു. അദ്ദേഹം അര്‍പ്പിക്കുന്ന വി. കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ വിശ്വാസികള്‍ പ്രവഹിച്ചു. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് ജന്മനാടുകളില്‍ മടങ്ങിയെത്തിയ അമേരിക്കന്‍ സൈനികര്‍ പാദ്രെ പിയോയുടെ അദ്ഭുതകഥ അവിടെയെല്ലാം പ്രചരിപ്പിച്ചതോടെ വിദേശത്തുനിന്നു വരെ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു വിശുദ്ധനായി പാദ്രെയെ വിശ്വാസികള്‍ കണക്കാക്കിയിരുന്നു.

പാദ്രെ പിയോ കുമ്പസാരിപ്പിക്കുന്നത് ചിലപ്പോള്‍ ഒരു മണിക്കൂറോളം നീണ്ടുപോകുമായിരുന്നു. എന്നാല്‍, അതോടെ ആ മനുഷ്യന്‍ പൂര്‍ണമായി ദൈവത്തിലേക്ക് തിരികെയെത്തിയിട്ടുണ്ടാവും. മറ്റുള്ളവരുടെ മനസ് വായിക്കാനുള്ള കഴിവ് മൂലം പാപം അങ്ങോട്ട് ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ കുമ്പസാരിപ്പിക്കല്‍. പാദ്രെയുടെ സ്പര്‍ശനത്തിലൂടെ രോഗങ്ങള്‍ സുഖപ്പെടുമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പാദ്രെ പിയോ സ്ഥാപിച്ച് ആശുപത്രികളും പ്രാര്‍ഥനാഗ്രൂപ്പുകളും ഏറെ പ്രസിദ്ധി നേടി. 1968 ല്‍ പാദ്രെ പിയോ മരിച്ചു. 2002 ജൂണ്‍ 16 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പാദ്രെയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments