അസൂയ സാത്താന്റെ ആയുധം; സമ്പത്തിൽ ശരണപ്പെടാനുള്ള പ്രലോഭനത്തിനെതിരെ മുന്നറിയിപ്പു നൽകി പാപ്പ

ലൗകീകമായ അധികാരത്തിലും സമ്പത്തിലും ശരണപ്പെടാനുള്ള പ്രലോഭനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. സുവിശേഷപ്രഘോഷണത്തെ തകർക്കാൻ സാത്താൻ ഉപയോഗിക്കുന്ന പ്രധാന ആയുധം അസൂയയാണെന്നും പാപ്പ മുന്നറിയിപ്പ് നൽകി. ഇക്കഴിഞ്ഞ ദിവസം സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലി മധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ദൈവമേകുന്ന സാന്ത്വനത്തിന്റെയും ലോകം ഏൽപ്പിക്കുന്ന പീഢനങ്ങളുടെയും ഇടയിലൂടെയാണ് സഭയുടെ വളർച്ച. സഭയെ അസ്വസ്ഥതകൾ ഇല്ലാത്തവളായി കണ്ടാൽ സാത്താന് ഇരിക്കപ്പൊറുതിയുണ്ടാകില്ല. അതുപോലെസാത്താൻ ശാന്തത പാലിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം സഭയിൽ കാര്യങ്ങൾ പന്തിയല്ല എന്നാണ്. പരിശുദ്ധാരൂപി സഭയിൽ ഐക്യം വളർത്തുമ്പോൾ ദുഷ്ടാരൂപി അതു തകർക്കാൻ ശ്രമിക്കുന്നു.



ഈ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റേതായ അധികാരങ്ങളെയാണ് അതിന് അസൂയ ആയുധമാക്കുന്നത്. ലോകത്തിന്റേതായ അധികാരവും വ്യക്തികളും നല്ലതായിരിക്കാം. എന്നാൽ, ലോകത്തിന്റെ അധികാരത്തിൽ എന്നും അപകടം പതിയിരിപ്പുണ്ട്. ദൈവത്തിന്റെ ശക്തിക്കെതിരായ ലൗകികശക്തിയുടെ മത്സരമാണ് സകലത്തെയും ഇളക്കുന്നത്. ഇതിന്റെ പിന്നിൽ എന്നുമുള്ളത് സമ്പത്ത് എന്ന ശക്തിയാണ്.

ഉത്ഥാനത്തിന്റെ, ക്രിസ്തു നേടിയ വിജയത്തിന്റെ ആദ്യ പ്രഭാതം മുതൽ തന്നെ ഈ വഞ്ചന, ക്രിസ്തുവചനത്തെ ലൗകികാധികാരത്താൽ നിശബ്ദമാക്കുന്ന പ്രക്രിയ, ഉണ്ടെന്നത് വിസ്മരിക്കരുത്. ലൗകികമായ അധികാരങ്ങളുടെ പിന്നാലെ പോയാൽ അത് സഭയെ തളച്ചിടുകയും നശിപ്പിക്കുകയും ചെയ്യും. അതിനാൽ ലോകത്തിന്റേതായ അധികാരങ്ങളിലും സമ്പത്തിലും ശരണപ്പെടാനുള്ള പ്രലോഭനത്തിൽ വീഴാതെ ജാഗരൂഗരായിരിക്കണമെന്ന് പാപ്പ ആവർത്തിച്ച് ഓർമിപ്പിച്ചു.

നന്മയുടെ സ്വാതന്ത്ര്യത്തിനായി ദൈവം തിരഞ്ഞെടുത്തു നയിക്കുന്ന ജനതയാണ് ക്രൈസ്തവരെന്നും അതിനാൽ, ക്രിസ്തീയത എന്നത് വെറുമൊരു വിശ്വാസസംഹിത മാത്രമാണെന്ന് കരുതരുതെന്നും ഫ്രാൻസിസ് പാപ്പ. ഈ ബോധ്യം സഭാംഗങ്ങളായ ഓരോരുത്തർക്കും ആവശ്യമാണെന്നും, ഇക്കഴിഞ്ഞ ദിവസം സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിയിൽ പാപ്പ ഓർമിപ്പിച്ചു.

ക്രിസ്തീയത ഒരു വിശ്വാസസംഹിതയാണ്. എന്നാൽ അതു മാത്രമല്ല. വിശ്വാസസത്യങ്ങൾക്കൊപ്പം, അവയെല്ലാം നമ്മിലേക്ക് എത്തിക്കാൻ ദൈവം ഒരു ജനത്തിന്റെ ജീവിതത്തിലും ചരിത്രത്തിലും ചെയ്ത വാഗ്ദാനങ്ങളും അവയുടെ പൂർത്തീകരണവും ക്രിസ്തീയതയുടെ ഭാഗമാണ്. അതിനാൽ ക്രിസ്തീയതയെ ഒരു വിശ്വാസസംഹിതയായി മാത്രം കാണരുത്.ക്രൈസ്തവർ ദൈവജനത്തിന്റെ ഭാഗം എന്ന ബോധ്യത്തിനു പകരം ധാർമിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന, നിയമാനുഷ്ഠാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സമുന്നത സഖ്യത്തിന്റെ ആഢ്യത്വം അവകാശപ്പെടുന്നതിൽ അർത്ഥമില്ല.

ദൈവം തിരഞ്ഞെടുത്തു നയിച്ച ഒരു ജനതയുടെ ഭാഗമായിരുന്നു ക്രിസ്തു എന്ന യാഥാർത്ഥ്യത്തിലേക്കാണ്. അബ്രാഹത്തിലൂടെ ദൈവം വിളിച്ച ജനത്തിന്റെ ഭാഗമായാണ് ക്രിസ്തു പിന്നീട് ജെസെയുടെ ഗോത്രത്തിൽ ജനിച്ചത്. അബ്രാഹം മുതൽ ഒരു ജനത്തിന് ദൈവം നൽകിയ വാഗ്ദാനങ്ങൾ യേശുവിൽ പൂർത്തീകരിക്കുന്നത് വിശുദ്ധഗ്രന്ഥത്തിൽ കാണാം.അവിടെ ന്യായാധിപന്മാരും പ്രവാചകന്മാരും വിശുദ്ധരും പാപികളുമെല്ലാം ഒരു ജനത്തിന്റെ ഭാഗമായിരുന്നു. ക്രിസ്തുവിനെ അനുഗമിച്ച വലിയ ജനാവലിക്കും തങ്ങൾ ദൈവജനത്തിന്റെ ഭാഗമാണെന്ന അവബോധമുണ്ടായിരുന്നു. രക്ഷണീയ ചരിത്രത്തെക്കുറിച്ചും സഭയാകുന്ന ജനത്തിന്റെ കൂട്ടായ്മയിലും പങ്കുവെക്കലിലുമുള്ള നന്മയെക്കുറിച്ചും അവബോധമില്ലാത്ത ക്രൈസ്തവർ യഥാർത്ഥ ക്രിസ്തീയതയിൽനിന്ന് അപഭ്രംശം സംഭവിച്ചവരാണ്.

കൂട്ടായ്മയുടെയും ദൈവിക രക്ഷയുടെയും ചരിത്രം മറന്ന്, പ്രമാണങ്ങളിലും ധാർമികതയിലും മുറുകെപ്പിടിച്ച് സഭയുടെ ആഢ്യത്വം അവകാശപ്പെടുന്നവർ ദൈവത്തിന്റെ കരുണയും സ്‌നേഹവും മറന്നു ജീവിക്കുന്ന മതാനുഷ്ഠാനങ്ങളുടെ കാർക്കശ്യക്കാരായി മാറാൻ ഇടയുണ്ടെന്നും പാപ്പ മുന്നറിയിപ്പ് നൽകി. അതിനാൽ, ശക്തനായവൻ തന്നിൽ വൻ കാര്യങ്ങൾ ചെയ്തുവെന്ന് വിശ്വസിച്ച കന്യകാനാഥയുടേതുപോലൊരു മനസാക്ഷി വളർത്തിയെടുത്ത്, ദൈവത്തിന്റെ വിശ്വസ്ത ജനതയായി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. ഇപ്രകാരമുള്ള വിശ്വാസമാണ് തെറ്റിപ്പോകാത്തതും അപ്രമാധിത്യമുള്ളതെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

Comments