എന്നും നമ്മെ പിടിച്ചെഴുന്നേൽപ്പിക്കുന്ന ദൈവകരുണയിൽ ആശ്രയിക്കാം

വീഴുമ്പോഴെല്ലാം നമ്മെ പിടിച്ചെഴുന്നേൽപ്പിക്കുന്ന പിതാവായ ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കണമെന്ന് വിശ്വാസീസമൂഹത്തോട് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവകരുണയുടെ തിരുനാളിൽ റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദൈവാലയത്തിൽ ദിവ്യബലിയർപ്പിക്കുകയായിരുന്നു പാപ്പ.



നാം വീണുപോകുമ്പോഴൊക്കെ യാതൊരുമടിയും കൂടാതെ അവിടുന്ന് നമ്മെ വീണ്ടും വീണ്ടും താങ്ങിനിർത്തുകയാണ്. വീഴാൻ അനുവദിക്കുകയും ഒപ്പം എഴുന്നേൽപ്പിക്കുകയും ചെയ്യുന്ന ഒരു പിതാവിനെ പോലെയാണ് ദൈവം. എല്ലായ്‌പ്പോഴും നമ്മുടെ പാദങ്ങളെ താങ്ങിനിർത്തുന്നതാണ് ദൈവത്തിന്റെ കരുണ. നമ്മുടെ തോൽവികളിലേക്കല്ല, മറിച്ച് അവിടുന്നിലേക്ക് നാം തിരിയണമെന്നതുകൊണ്ടുതന്നെയാണ് അവിടുന്ന് നമ്മെ എപ്പോഴും താങ്ങിനിർത്തുന്നത്.

തിരുമുറിവുകളിൽ സ്പർശിച്ച് ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റെന്ന് ഏറ്റുപറഞ്ഞ തോമാശ്ല്‌ളീഹായോടൊപ്പം നമുക്കും ഉത്ഥാനം ചെയ്യാമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. കഴിഞ്ഞയാഴ്ച നാം ക്രിസ്തുവിന്റെ ഉത്ഥാനമാണ് ആഘോഷിച്ചതെങ്കിൽ ഇന്ന് നാം അവിടുത്തെ ശിഷ്യന്റെ ഉത്ഥാനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

മുറിവുകളിൽ കൈവിരലുകൾ തൊട്ട് ക്രിസ്തു സത്യമായും ഉത്ഥാനം ചെയ്തുവെന്ന് തോമാശ്ലീഹാ വിശ്വസിച്ചപ്പോൾ അവിടുത്തെ ഉത്ഥാനത്തിൽ മാത്രമല്ല, അതിരുകളില്ലാത്ത അവിടുത്തെ കരുണയിലും സ്‌നേഹത്തിലുമാണ് തോമാസ്ലീഹാ വിശ്വസിച്ചത്. നമ്മുടെ ദുർബലതയിൽ നാം കർത്താവിന് എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസിലാക്കിതരുകയാണ് തോമാശ്ല്‌ളീഹാ.

അതേസമയം സ്വാർത്ഥത നിറഞ്ഞ വിവേചനമാണ് കൊറോണയെന്ന മഹാമാരിയെക്കാൾ ഈ കാലഘട്ടത്തിൽ വിപത്തേറിയത്. തനിക്ക് നല്ലതാകുമ്പോൾ മാത്രമാണ് ജിവിതം മെച്ചപ്പെട്ടതെന്ന ചിന്തയിൽ നിന്നാണ് അത് പടരുന്നത്. എന്നാൽ നമ്മുടെ ക്രിസ്തീയജിവിതത്തിൽനിന്ന് നാം പഠിക്കണം. എന്തെന്നാൽ കരുണ ലഭിച്ചവരും കരുണയിൽ ജീവിക്കുന്നവരുമാണ് നാം. ഇത് തത്വശാസ്ത്രമോ മറ്റൊന്നുമല്ല, ഇത് യഥാർത്ഥ ക്രിസ്തീയതയാണ്.

നമ്മുടെ ഏറ്റവും നല്ല ഭാവിയെ ഒരുക്കാനുള്ള ഒരു അവസരമായി നിലവിലത്തെ സാഹചര്യത്തെ സ്വാഗതം ചെയ്യാം. പ്രതിസന്ധിയിൽനിന്ന് വീണ്ടെടുക്കുന്ന ശ്രമം എല്ലാവരുടെയുമാണ്. അല്ലാത്തപക്ഷം ആർക്കും ഭാവിയുണ്ടാകില്ല. ദൈവത്തിന്റെ കരുണ നമുക്കും അംഗീകരിക്കാം, ഏറ്റവും ദുർബലരായവരോട് നമുക്ക് ആ കരുണ കാണിക്കാം. ഈ മാനോഭാവത്തിന് മാത്രമേ നമ്മുടെ ലോകത്തെ കെട്ടിപ്പടുത്താനും രക്ഷിക്കാനും സാധിക്കൂവെന്നും പാപ്പ പറഞ്ഞു.

Comments