ഒരു വര്‍ഷത്തിന് ശേഷം നോട്രഡാം കത്തീഡ്രലില്‍ പള്ളിമണി മുഴങ്ങി, ഉയിർപ്പും ആരോഗ്യവിദഗ്ദ്ധർക്കുള്ള ആദരവും അറിയിച്ച്

അഗ്‌നിബാധയുടെ ഒന്നാം വാർഷികത്തിൽ നോട്രഡാം കത്തീഡ്രലിലെ മണി മുഴങ്ങിയപ്പോൾ പാരീസ് ജനതയുടെ മനസിൽ നിറഞ്ഞത്‌ ഉയിർത്തെഴുന്നേൽപ്പിന്റെ ആനന്ദവും, ആരോഗ്യവിദഗ്ദ്ധർക്കുള്ള ആദരവും! ലോകജനതയെ ഭീതിയിലാഴ്ത്തി കത്തീഡ്രൽ അഗ്‌നിക്കിരയായതിന്റെ ഒരു വർഷം പൂർത്തിയാക്കിയ കഴിഞ്ഞ ബുധനാഴ്ചയാണ് മണിമുഴക്കിയത്.



പാരീസിന്റെ സാംസ്‌ക്കാരിക അടയാളമായ നോട്രഡാം കത്തീഡ്രൽ ഉയിർത്തെഴുന്നേൽക്കുന്നതിന്റെ പ്രതീകാത്മക സൂചനയായാണ്, കത്തീഡ്രൽ അഗ്‌നിക്കിരയായശേഷം ഇതാദ്യമായി മുഴങ്ങിയ മണിനാദത്തെ പലരും വിശേഷിപ്പിച്ചത്. പ്രതിസന്ധി സൃഷ്ടിക്കുന്ന കൊറോണയിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും പകരുന്നു മണിനാദം.

മതപരമായ അവസരങ്ങളിൽ മാത്രമേ സാധാരണ പള്ളിമണി മുഴക്കാറുള്ളുവെങ്കിലും കൊറോണ വൈറസ്മൂലം ഭീതിയിലാഴ്ന്ന ലോകജനതയോടും അവരെ ശുശ്രൂഷിക്കുന്നവരോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടിയായിരുന്നു ഈ നടപടി. കത്തീഡ്രലിൽ അഗ്‌നിബാധ ഉണ്ടായ അതേസമയമായ രാത്രി 8.00നാണ് കത്തീഡ്രലിൽ മണിമുഴക്കിയത് എന്നതും ശ്രദ്ധേയം.

പുനർനിർമാണത്തിന്റെ ഭാഗമായി വൈദ്യുതി ബന്ധം ഇല്ലാത്തതിനാൽ രണ്ടു പേർ ചേർന്നാണ് ഏകദേശം അഞ്ച് മിനിറ്റ് മണിനാദം മുഴക്കിയത്. മാത്രമല്ല, ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി എല്ലാദിവസവും രാത്രി 8.00ന് ഫ്രാൻസിലെ ജനത കൈകൾകൊട്ടുന്ന പതിവുണ്ട്. അതിനോടുള്ള ഐക്യദാർഡ്യ പ്രകടനംകൂടിയായിരുന്നു മണിനാദം.

കത്തീഡ്രലിന്റെ മേൽക്കൂര അഗ്‌നിക്കിരയാക്കിയെങ്കിലും ദൈവാലമണിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. 13ടൺ ഭാരമുള്ള ഈ മണി 1686ലാണ് സ്ഥാപിച്ചത്. ദൈവം നമ്മോടുകൂടെ എന്ന അർത്ഥമാക്കുന്ന ഇമ്മാനുവൽ എന്ന ചെല്ലപ്പേരുമുണ്ട് ഈ വിശേഷാൽ മണിനാദത്തിന്.

Comments