വിശുദ്ധവാരം എങ്ങനെ? 10 കൽപ്പനകളുമായി വത്തിക്കാൻ തിരുസംഘം ഡിക്രി പുറപ്പെടുവിച്ചു

കൊറോണ വൈറസ് വ്യാപനം തടയാൻ പൊതുവായ തിരുക്കർമങ്ങൾ റദ്ദാക്കേണ്ടിവന്ന സാഹചര്യത്തിൽ വിശുദ്ധവാര ആരാധനക്രമത്തിൽ മാറ്റങ്ങൾ വരുത്തി ആരാധനക്രമ കാര്യങ്ങൾക്കായുള്ള തിരുസംഘം ഡിക്രി പുറപ്പെടുവിച്ചു. കൊറോണ വൈറസ് പടരുന്ന രാജ്യങ്ങളിൽ ഭരണകൂടത്തിന്റെ നിർദേശങ്ങളോട് പൂർണമായും സഹകരിച്ചുകൊണ്ട് എല്ലാ അനുഷ്ഠാനങ്ങളും ജനരഹിതമായിരിക്കണമെന്നും ആരാധനക്രമ കാര്യങ്ങൾക്കായുള്ള തിരുസംഘം തലവൻ കർദിനാൾ റോബർട്ട് സാറ ഓർമിപ്പിച്ചു.



ഡിക്രിയിലെ നിർദേശങ്ങൾ ചുവടെ:

1. ഉചിതമായ സ്ഥലങ്ങളിൽ, ജനങ്ങളുടെ സാന്നിധ്യമില്ലാതെയാവണം തിരുക്കർമങ്ങൾ നടത്തേണ്ടത് സഹകാർമികരെ കഴിവതും ഒഴിവാക്കണം. സമ്പർക്കത്തിന് ഇടനൽകിയേക്കാവുന്ന സമാധാനാശംസയ്ക്കുള്ള ആഹ്വാനം വിട്ടുകളയണം.

2. ക്രിസ്തീയ വിശ്വാസാചരണങ്ങൾ വിശിഷ്യാ, ദിവ്യബലി അർപ്പണം സാമൂഹികമാണെങ്കിലും അടിയന്തര സാഹചര്യം മാനിച്ച് ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ സഹായത്തോടെ തിരുക്കർമങ്ങളിൽ പങ്കെടുത്ത് ആത്മീയ ഫലപ്രാപ്തി നേടാം. ഫ്രാൻസിസ് പാപ്പയുടെ അനുദിന ദിവ്യബലിയും വിശുദ്ധവാര കർമങ്ങളും തത്സമയം മാധ്യമങ്ങളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ക്രിസ്തീയ വിശ്വാസം ആത്മീയമാണെങ്കിലും തത്സമയവുമുള്ള ബന്ധപ്പെടലാണ്. അതിനാല്‍ റെക്കോര്‍ഡ് ചെയ്ത പ്രദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും അര്‍ത്ഥമില്ല.

3. മാധ്യമ സൗകര്യങ്ങളിൽ ഇല്ലാത്തവർക്കും ദൈവാലയങ്ങളിലെ തിരുക്കർമങ്ങളുടെ സമയം മനസിലാക്കി, ആത്മനാ പങ്കെടുത്ത് ആത്മീയനുഭവവും അനുഗ്രഹങ്ങളും പ്രാപിക്കാം.

4. ഓശാന തിരുനാളിന് ദൈവാലയത്തിനു പുറത്തുള്ള പ്രദിക്ഷണം ഇല്ലാതെ കുർബാന പുസ്തകത്തിലെ ഹ്രസ്വരൂപം ഉപയോഗിച്ചാൽ മതി.

5. പൗരോഹിത്യ സ്ഥാപനത്തിന്റെ ഓർമയായി രൂപതാദ്ധ്യക്ഷനോട് ചേർന്ന് അർപ്പിക്കുന്ന ദിവ്യബലിയും തൈലാഭിഷേക കർമവും ഓരോ രാജ്യത്തെയും അവസ്ഥ മനസിലാക്കി സൗകര്യമുള്ള മറ്റൊരു അവസരത്തിലേക്ക് ആവശ്യമെങ്കിൽ മാറ്റിവെക്കാവുന്നതാണ്.

6. കാലുകഴുകൽ പ്രതീകാത്മകമായ ശുശ്രൂഷയാണെങ്കിലും ഈ അടിയന്തിര സാഹചര്യത്തിൽ ഒഴിവാക്കാം. അതുപോലെ ദിവ്യബലിയുടെ അന്ത്യത്തിലുള്ള ദിവ്യകാരുണ്യപ്രദക്ഷിണവും ആരാധനയും ഒഴിവാക്കാം.

7. ദുഃഖവെള്ളിയാഴ്ചത്തെ പീഡാനുഭവശുശ്രൂഷയിലെ വിശ്വാസികളുടെ പ്രാർത്ഥനയിൽ കൊറോണ രോഗികൾക്കും ആ രോഗത്താൽ ക്ലേശങ്ങൾ അനുഭവിക്കുന്ന സമൂഹങ്ങൾക്കുംവേണ്ടിയുള്ള പ്രത്യേകം നിയോഗം ചേർക്കണം. കുരിശുചുംബനം കാർമികൻ മാത്രം നടത്തിയാൽ മതിയാകും. കുരിശിന്റെ വഴി, പീഡാനുഭവ പ്രദക്ഷിണം, പാരമ്പര്യമായുള്ള നഗരികാണിക്കൽ എന്നിവ ഒഴിവാക്കണം.

8. പെസഹാജാഗരാനുഷ്ഠാനം ജ്ഞാനസ്‌നാനവ്രത നവീകരണത്തോടെ ഭദ്രാസന ദേവാലയത്തിൽ മാത്രം നടത്തിയാൽ മതി. ഇടവകകളിൽ നടത്തേണ്ടതില്ല.

9. ഈസ്റ്റർ ദിനം ഒരിക്കലും മാറ്റിവെക്കരുത്. കാരണം, വിഭൂതിയിൽ ചാരം പൂശിക്കൊണ്ട് തപസ്സുകാലം നാം ആരംഭിച്ചത് ജീവിതത്തിന്റെ നിസ്സാരതയെയും മരണത്തെയും കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടാണ്. ദൈവം നമ്മുടെ രക്ഷകനും നമ്മെ മോചിപ്പിക്കുന്നവനുമാണ്. മരണത്തിന്റെമേലുള്ള വിജയത്തിന്റെ മഹോത്സവമാണ് ഈസ്റ്റർ. അത് നിത്യതയിലേക്കുള്ള നമ്മുടെ പ്രവേശനത്തിന്റെ അനുസ്മരണവുമാണ്. അതിനാൽ ജനപങ്കാളിത്തം ഇല്ലെങ്കിലും ആ ദിവസത്തിൽ മാറ്റമില്ലാതെ, ഈസ്റ്റർ ആചരിക്കണം.

10. പെസഹാത്രിദിനങ്ങളിലെ പാരമ്പര്യാനുഷ്ഠാനങ്ങൾ നിർബന്ധമുള്ളിടങ്ങളിൽ, രൂപതാദ്ധ്യക്ഷന്റെ അനുമതിയോടെ കുരിശിന്റെ മഹത്വീകരണത്തിന്റെയും (സെപ്തംബർ 14) വ്യാകുലമാതാവിന്റെയും (സെപ്തംബർ 15) തിരുനാളുകളിൽ സൗകര്യപ്പെടുമെങ്കിൽ നടത്താം.

Comments